നാലാം മാർത്തോമ്മാ (1688-1728)
മാർത്തോമ്മാ മൂന്നാമൻ്റെ അകാല വേർപാടോടുകൂടി മലങ്കരസഭയ്ക്ക് നായകനില്ലാതായ പ്പോൾ ഒരിക്കൽകൂടി മാർ ഈവാനിയോസ് ഹിദായത്തുള്ള പകലോമറ്റം തറവാടിൻ്റെ അറയ്ക്കൽ കുടുംബത്തിൽ നിന്നും മാർത്തോമ്മാ നാലാമനെ അഭിഷേകം ചെയ്ത് മലങ്കരയ്ക്കു നാഥനായി അവരോധിച്ചു.
രണ്ടാം മാർത്തോമ്മായുടെ കാലത്ത് അദ്ദേഹത്തിൻ്റെ അദ്യർത്ഥനപ്രകാരം 1685 ൽ മലങ്കരയിൽ എത്തിച്ചേർന്ന മേൽപറഞ്ഞ മാർ ഈവാനിയോസ് മെത്രാപ്പോലീത്തായ്ക്ക് പാശ്ചാത്യ സുറിയാനി മര്യാദകൾ മലങ്കരയിൽ നടപ്പിലാക്കുന്നതിൽ വിജയം നേടുവാൻ കഴിഞ്ഞത് നാലാം മാർത്തോമ്മായുടെ ഭരണകാലത്താണ് എന്നത് പ്രത്യേകം പ്രസ്താവ്യമാണ്. 1693 ൽ മാർ ഈവാനിയോസ് കാലം ചെയ്തപ്പോഴേക്കും മാർത്തോമ്മായും അനുയായികളും പാശ്ചാത്യ സുറിയാനിക്കാരുടെ വിശ്വാസ പ്രമാണം സ്വീകരിച്ചതായി ചരിത്രരേഖകൾ സാക്ഷിക്കുന്നു.
തുടർന്ന്, പല കാലങ്ങളിലായി നാലാം മാർത്തോമ്മാ കണ്ടനാട് പള്ളിയിൽ താമസിച്ച് ഭരണം നടത്തിവന്നു. എന്നാൽ 1708 ൽ നെസ്തോറിയൻ കാതോലിക്കയായ മാർ ഏലിയാ പത്താമൻ അയച്ച മാർ ഗബ്രിയേൽ മെത്രാൻ്റെ വരവോടെ മലങ്കര സഭയിൽ വിശ്വാസപരമായ തർക്കങ്ങൾക്ക് തുടക്കമായി. മാർ ഗബ്രിയേൽ, മ്ശിഹായിലെ രണ്ടു സ്വഭാവങ്ങളെപ്പറ്റിയുള്ള നെസ്തോറിയ പഠിപ്പിക്കലുകൾ ഉപദേശിക്കുകയും ചില അവസരങ്ങളിൽ പുളിപ്പില്ലാത്ത അപ്പം ഉപയോഗിച്ച് വി. കുർബ്ബാന അനുഷ്ഠിക്കുകയും ചെയ്തു വന്നു.
മാർത്തോമ്മ നാലാമൻ അദ്ദേഹത്തിൻ്റെ ഉപദേശങ്ങളെ കൈക്കൊള്ളാതെ മലങ്കരസദയെ അതിൻ്റെ സത്യവിശ്വാസത്തിൽ നിലനിർത്തുവാൻ ശ്രമിച്ചു. അദ്ദേഹത്തെ മലയാളക്കരയിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഡച്ചു കമാൻഡർക്ക് അയച്ച നിവേദനം, 1720 ലും 1727 ലും അന്ത്യോക്യ പാത്രയർക്കീസുമാർക്ക് അയച്ച കത്തുകൾ എന്നിവ മാർത്തോമ്മാ നാലാമൻ്റെ സത്യവിശ്വാസ സംരക്ഷണ തീക്ഷ്ണത പ്രകടമാക്കുന്നു.
"മാർത്തോമ്മാ ശ്ലീഹായുടെ കാലം മുതൽ സുവിശേഷികരണത്തിനായി സഭാ പിതാക്കന്മാരെ അങ്ങ് അയച്ചുകൊണ്ടിരുന്നു തുടർന്ന് മാർ ഗബ്രിയേൽ എത്തി മ്ശിഹായിൽ രണ്ട് ആളത്വങ്ങൾ ഉണ്ടെന്ന് പ്രസ്താവിച്ചു. വിശ്വാസത്തെക്കുറിച്ചുള്ള ഈ പ്രസ്താവനമൂലം ഇന്ത്യക്കാർ പിളർന്നു പുരാതനമായ പാരമ്പര്യങ്ങളെക്കുറിച്ച് ഞങ്ങളെ ബോധവാന്മാരാക്കത്തക്കവണ്ണം പിതാക്കന്മാരെ ഞങ്ങളുടെ പക്കലേക്ക് അയച്ചുതരണമെന്ന് അപേക്ഷിക്കുന്നു"
ഈ കാലഘട്ടങ്ങളിൽ ഉണ്ടായ സംഭവങ്ങൾ വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയെങ്കിലും അവയെ അതിജീവിക്കുവാൻ മാർത്തോമ്മാ നാലാമനു കഴിഞ്ഞു എന്നതിൽ സംശയമില്ല. മാർത്തോമ്മാ നാലാമൻ, 1728 ൽ മാർത്തോമ്മാ അഞ്ചാമനെ മലങ്കരയ്ക്കുവേണ്ടി വാഴിക്കുകയും തൻ്റെ നാല്പതു വർഷത്തെ ഇഹലോകവാസം വെടിഞ്ഞ് 1728 മാർച്ച് 13 ന് ദൈവ സന്നിധിയിലേക്ക് ചേർക്കപ്പെടുകയും ചെയ്തു. കണ്ടനാട് മർത്തമറിയം പള്ളിയിൽ ഇദ്ദേഹത്തെ കബറടക്കിയിരിക്കുന്നു.